Sayyid Abdur Rahman Jifri Pookkoya Thangal
religious scholar, spiritual leaderBiography
കോഴിക്കോട്ടെ പ്രമുഖ ജിഫ്‌രി സയ്യിദ് കുടുംബത്തിൽ സയ്യിദ് അബ്ദുറഹിമാൻ ജിഫ്‌രി തങ്ങളുടെയും വടകര താഴത്തങ്ങാടിയിലെ കുഞ്ഞിമാമ ബീവി (ശരീഫ ഫാത്തിമ)യുടെയും മകനായി 1867-ൽ സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി പൂക്കോയ തങ്ങൾ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് വഫാത്തായതിനാൽ പിതൃസഹോദരനായ സയ്യിദ് അലവി ജിഫ്‌രി തങ്ങളാണ് അദ്ദേഹത്തെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തത്.
ബാല്യകാലം മുതൽ ആത്മീയ സ്വഭാവവും വിശിഷ്ടമായ വ്യക്തിത്വവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ജിഫ്‌രി കുടുംബത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ പിൻഗാമിയായി അറിയപ്പെട്ടു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്രമേണ സിലോണിലേക്ക് വ്യാപിക്കുകയും അവിടത്തെ മുസ്ലിം സമൂഹത്തിൽ വലിയ ആദരവ് നേടുകയും ചെയ്തു.
മുപ്പത്തിയേഴാം വയസ്സിൽ സിലോണിലെ മലയാളി മുസ്ലിംകളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം കൊളംബോയിലേക്ക് യാത്ര ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇടയ്ക്കിടെ കോഴിക്കോട് സന്ദർശിച്ചിരുന്നെങ്കിലും ഏകദേശം മൂന്ന് പതിറ്റാണ്ടോളം കാലം അദ്ദേഹം സിലോണിൽ ജീവിച്ചു.
സിലോണിൽ അദ്ദേഹത്തിന്റെ സന്തത സഹചാരികളായി വർത്തിച്ചത് എം. ടി. എച്ച്. അബ്ദുൽ ഗഫൂർ സാഹിബ്, പി. ബി. ഇമ്പിച്ചി ഹാജി എന്നിവരായിരുന്നു. പ്രമുഖ വ്യാപാരിയായിരുന്ന എം. ടി. എച്ച്. അബ്ദുൽ ഗഫൂർ സാഹിബ് തങ്ങൾക് വേണ്ട സൗകര്യങ്ങളും മറ്റും ചെയ്തു കൊടുത്തു. കോടീശ്വരനായ പി. ബി. ഇമ്പിച്ചി ഹാജി വർഷംതോറും തന്റെ സ്ഥാപനത്തിൽ നിന്ന് മുന്നൂറുരൂപ പൂക്കോയ തങ്ങൾക്ക് പാരിതോഷികമായി എത്തിച്ചു കൊടുക്കാൻ വ്യവസ്ഥ ചെയ്‌തിരുന്നു. കൂടാതെ സിലോണിലെ മൗലാനാ തഖ്‌യ എന്ന സ്ഥലം ജിഫ്‌രി കുടുംബത്തിനുവേണ്ടി വഖഫ് ചെയ്യുകയും ചെയ്തു.
1930 ആഗസ്റ്റിൽ പൂക്കോയ തങ്ങൾ ഗുരുതരമായി രോഗബാധിതനായി. വിവരം അറിഞ്ഞ ഇമ്പിച്ചി ഹാജി രണ്ട് വിദഗ്ധ ഡോക്ടർമാരുമായി മദ്രാസിൽ നിന്ന് പ്രത്യേക കപ്പലിൽ കൊളംബോയിലെത്തി പരമാവധി എല്ലാ ശുശ്രൂഷയും നൽകിയെങ്കിലും , 1930 ആഗസ്റ്റ് 21-ന് (ഹിജ്റ 1349 റബീഉൽ അവ്വൽ 20) വ്യാഴാഴ്ച സന്ധ്യയോടെ അദ്ദേഹം വഫാത്തായി.
പിറ്റേന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം കൊളംബോ ബാങ്ക് ഷാൾ തെരുവിലെ ജുമുഅത്ത് പള്ളിയുടെ മുൻവശത്തുള്ള ജിഫ്‌രിത്തക്ക് എന്നറിയപ്പെടുന്ന വഖഫ് സ്ഥലത്ത് സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഖബറടക്കി. കൊളംബോ പട്ടണം അന്നുവരെ കണ്ടിട്ടില്ലാത്ത ജനാവലിയാണ് മയ്യിത്ത് നമസ്കാരത്തിലും വിലാപയാത്രയിലും പങ്കെടുത്തത്. പിന്നീട് അദ്ദേഹത്തിന്റെ ഖബർ ഒരു പ്രധാന സിയാറത്ത് കേന്ദ്രമായി മാറി.
അദ്ദേഹത്തിന്റെ വഫാത്തിനെ അനുസ്മരിച്ച് അറബി പണ്ഡിതനും കവിയുമായ അച്ചിപ്പാറ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ ഒരു മർസിയ്യത്ത് (വിലാപകാവ്യം) രചിച്ചിട്ടുണ്ട്.
എ.ഡി. 1901 ( ഹിജ്റ 1323 ) - ൽ ആയിരുന്നു അദ്ദേഹത്തിന്റെ വിവാഹം . പിതൃസഹോദരനായ സയ്യിദ് അലവി ജിഫ്‌രി തങ്ങളുടെ മകളായ ശരീഫ ബാഹിയ്യ ആറ്റബീവിയാണ് ഭാര്യ. ഇവർക്ക് ഫാത്തിമ ബീവി എന്ന ഒരു മകൾ മാത്രമാണുണ്ടായിരുന്നത്.
Genealogy & Lineage
Academic References & Sources
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം by പി.പി.മമ്മത് കോയ പരപ്പിൽ , published by FOCUS publications (1994)Link
Profile Overview

